Monday 20 December 2010

സര്‍പ്പ കോപം

        ഉമ്മറത്തിണ്ണയില്‍ ഇരുന്നു കുന്നിക്കുരു കൊണ്ടു കളിച്ചിരുന്ന രേഖയാണ് അതു കണ്ടത് . ആദ്യം രണ്ടെണ്ണമായിരുന്നു  , പ്രത്യേക താളത്തില്‍ ഉയര്‍ന്നും ആടിയും ചുറ്റി വരിഞ്ഞുകൊണ്ടും മുറ്റത്തു നൃത്തം വെച്ചു . മൂന്നാമന്റെ രംഗപ്രവേശം തികച്ചും അവിചാരിതമായിരുന്നു . താഴേയ്ക്ക് തൂങ്ങി നിന്ന് ചെമ്പരത്തിയുടെ കൊമ്പില്‍ നിന്നും പതുക്കെ മുറ്റത്തിറങ്ങി , നൃത്തത്തില്‍ പങ്കു ചേര്‍ന്നു .

      ദിനേശന്‍  ഗിരിജയെ വിളിച്ചു . ഗിരിജയുടെ  ബഹളം കേട്ട് അമ്മയും മച്ചുനന്മാരും ഓടി വന്നു . നൃത്തക്കാര്‍  അപ്പോഴേയ്ക്കും  പരിസമാപ്തിയില്‍ എത്തിയിരുന്നു . വടിയുമായെത്തിയ  കുട്ടപ്പനും  തങ്കനും രംഗം കണ്ടു പകച്ചു നിന്നു . കെട്ടുകളഴിഞ്ഞു തളര്‍ന്നു വീണ നൃത്തക്കാര്‍ ചെമ്പരത്തിയുടെ  ചുവട്ടിലൂടെ  പടിഞ്ഞാറെ തൊടിയിലേയ്ക്ക് ഇഴഞ്ഞു പോയി .

      പാമ്പിന്‍ കാവില്‍  വിളക്കു വെയ്ക്കാത്തത്‌ കൊണ്ടാണെന്ന് ഗിരിജയുടെ അമ്മ പറഞ്ഞു ,  മുല്ലയ്കലമ്മേ  ഞങ്ങളെ ബുദ്ധി മുട്ടിയ്ക്കല്ലേ !.
         കുട്ടപ്പനും തങ്കനും പരസ്പരം പുഞ്ചിരിച്ചു . ഏട്ടനും അനുജനുമാണെന്നു അവരെ കണ്ടാല്‍ പറയില്ല , ഇരട്ടകളെ പോലിരുന്നു . കുട്ടപ്പനും ഗിരിജയും ഒരേ തരക്കാരാണ് . അഞ്ചാം ക്ലാസ്സില്‍ വെച്ചു  പുളിക്കലെ കുണ്ടില്‍ പുസ്തകം ഒഴുക്കി വിദ്യാഭ്യാസ നയത്തെ ബഹിഷ്കരിച്ചവരാണവര്‍ . പുളിക്കലെ കുണ്ട്  പുസ്തകം ഏറ്റു വാങ്ങി അറബിക്കടലിനു കൊടുത്തയച്ചു .
  
        ഏതു കടുത്ത വേനലിലും പുളിക്കലെ കുണ്ട് നിറഞ്ഞു കിടന്നു . നാട്ടിലെ സകല പെണ്ണുങ്ങളും കുട്ടികളും വൈകുന്നേരങ്ങളില്‍ പുളിക്കലെ കുണ്ടിനെ  ഇളക്കി മറിച്ചു . നുണയും ഏഷണിയും പതപ്പിച്ചു അവര്‍ പുളിക്കലെ കുണ്ടിനെ അലക്കി വെളുപ്പിച്ചു . കൊടിയന്‍ കുന്നിന്‍റെ നേരെ ചുവട്ടിലൂടെ അരഞ്ഞാണം പോലെ കിടക്കുന്ന തോടിന്‍റെ വലിയ ഒരു ഭാഗമാണ് പുളിക്കലെ കുണ്ട് . അതിനു മുകളില്‍ കാടാണ് . കാഞ്ഞിരവും തേക്കും  പോട്യെനിയും നാനാ ജാതി മരങ്ങളും  കൊടിയന്‍ കുന്നിനെ പച്ച പുതപ്പിച്ചു നിന്നു .

       പുളിക്കലെ കുണ്ടില്‍ നായ്ക്കുരണപ്പൊടി  വിതറി കാട്ടില്‍ ഒളിച്ചിരുന്ന് കാണുന്നത് കുട്ടപ്പന്റെയും തങ്കന്റെയും സ്ഥിരം പരിപാടിയായിരുന്നു . ഒരു ദിവസം  ചെറുമക്കളുടെ  കയ്യില്‍ നിന്നു തല്ലു കിട്ടിയതോടെ ആ വിനോദം അവര്‍ നിര്‍ത്തി . എങ്കിലും മറ്റു കലാ പരിപാടികള്‍ക്കൊന്നും  കുറവുണ്ടായില്ല .

      ഗിരിജ ഇവരേക്കാള്‍ ഒട്ടും മോശമായിരുന്നില്ല  , മനിശ്ശീരിക്കാരന്‍  ദിനേശന്‍ കല്യാണം കഴിക്കും വരെ . സ്ഥലത്തെ  പ്രധാന കേഡിയായിരുന്ന  അമ്മുക്കുട്ട്യേടതിയെ പോലും  തോല്പ്പിച്ചവളാണ്  ഗിരിജ . ആ മഹാസംഭവത്തിനു സാക്ഷ്യം വഹിച്ചതും പുളിക്കലെ കുണ്ടായിരുന്നു . കേഡി  വന്നാല്‍ മറ്റു പെണ്ണുങ്ങള്‍ അലക്ക് കല്ലൊഴിഞ്ഞു  കൊടുക്കും . ഒരു ദിവസം ഗിരിജ കേഡിയെ  മൈന്‍ഡ് ചെയ്തില്ല ! , കേഡി  കോപം കൊണ്ടു വിറച്ചു . വാക്പയറ്റു  കണ്ടു പുളിക്കലെ കുണ്ട് കിടുങ്ങി . വാക്പയറ്റില്‍ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കണ്ട കേഡി  അവസാനത്തെ അടവെടുത്തു . മല്‍ മുണ്ടിന്‍റെ അറ്റത്തേയ്ക്കു കേഡിയുടെ കൈ നീളുന്നത് കണ്ട പെണ്ണുങ്ങള്‍ തിരിഞ്ഞു നിന്നു . കേഡി  വിജയ ഭാവത്തില്‍ ഗിരിജയെ നോക്കി മന്ദഹസിച്ചു . പിന്നീട് നടന്നതെല്ലാം ചരിത്രം ! ,ഒറ്റക്കാലില്‍ വട്ടം കറങ്ങി നിന്ന ഗിരിജയുടെ കൈകള്‍ പാവാടത്തുമ്പിലെയ്ക്ക് നീണ്ടതും വെളുത്ത ക്യാന്‍വാസിലെ കറുത്ത ചിത്രം കേഡിയുടെ കണ്ണില്‍ മിന്നി മറഞ്ഞതും കേഡി  തളര്‍ന്നു വീണതും നിമിഷ നേരത്തില്‍ കഴിഞ്ഞു . പുളിക്കലെ കുണ്ട് കിടുങ്ങി നിന്നു . അന്നാണത്രേ  പുളിക്കലെ കുണ്ടിലെ ഒഴുക്ക് കുറഞ്ഞത്‌ !.

       കുളിക്കടവിലെ  പൊത്തില്‍ നിന്നും തന്നെ എത്തി നോക്കുന്ന നീര്‍ക്കോലിയെപ്പോലെ തോന്നിയെങ്കിലും അവള്‍  ദിനേശനെ ഇഷ്ടമാണെന്ന് പറഞ്ഞു . എ വി യു പി സ്കൂളില്‍ പത്താം ക്ലാസ് ! പസ്സായെന്നു കേട്ടപ്പോള്‍ ചെക്കന്‍റെ വീട്ടുകാരും സമ്മതിച്ചു .  അമ്മായി അമ്മ പ്രസ്ഥാനത്തോട്  അനുഭാവം പ്രകടിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടു ഗിരിജ  സ്വന്തം വീട്ടിലേക്കു തിരിച്ചു പോന്നു , കൂടെ ദിനേശനും .

       വീട്ടില്‍ കളം കഴിക്കണമെന്ന് ലീലേട്ടതി  ദിനേശനെ ഉപദേശിച്ചു . "പടിഞ്ഞാറെ തൊടിയില്‍ സര്‍പ്പക്കാവ് കാലങ്ങളായി ആരും തിരിഞ്ഞു  നോക്കാതെ കിടക്കുകയാണ് , വിളക്കു  വെക്കാന്‍ ആര്‍ക്കും സമയമില്ല ".
   "അതിലൊന്നും കാര്യമില്ല അമ്മെ , അവറ്റയെ  നമ്മള്‍ ഉപദ്രവിക്കാതിരുന്നാ  മതി . നമ്മളെ ഒന്നും ചെയ്യില്ല ".
   " എന്നാലും കുട്ട്യേ , കാര്‍ന്നോന്മാര്‍ ചെയ്തോണ്ടിരുന്നത്‌ മൊടക്കാന്‍ പാടുണ്ടോ ?! നീ നാളത്തന്നെ കൊഴിഞ്ഞുള്ളി അച്ഛനെ വിളിച്ചു കൊണ്ടു വാ , നാളത്തന്നെ  കാവ് വൃത്തിയാക്കേം വേണം " .

        നാട്ടിലെ  പ്രധാന പൂജാരിയാണ്‌ കൊഴിഞ്ഞുള്ളി അച്ഛന്‍ , കുറച്ചു മന്ത്രവാദവും  കൈവശമുണ്ട് . അയാളുടെ ഒരു കണ്ണ് നഷ്ടപ്പെട്ടതും  കുട്ടികളില്ലാത്തതും ദുര്‍മന്ത്രവാദം ചെയ്യുന്നത് കൊണ്ടാണെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞിരുന്നു.
    പുളിക്കലെ കുണ്ട് കടന്നാല്‍ പാടമാണ് , അത് വടക്കേകരയെയും കൊടിയന്‍ കുന്നിനെയും  വേര്‍തിരിച്ചു  നിര്‍ത്തി . മീനചൂടില്‍ ചുട്ടു  നില്‍ക്കുന്ന  പാടവരമ്പിലൂടെ ദിനേശന്‍ വടക്കേകരയിലേക്ക്  നടന്നു . പാടത്തിനോടു ചേര്‍ന്നു  തന്നെയാണ് കൊഴിഞ്ഞുള്ളി അച്ഛന്റെ വീട് . ഉച്ച നേരത്ത് അയാളെ കാണാന്‍ പോണ്ട എന്ന് അമ്മായി പറഞ്ഞു .

       പകുതിയെത്തിയപ്പോള്‍  എന്തോ ഒരു വല്ലായ്മ പോലെ , ദിനേശന്‍  തിരിച്ചു  നടന്നു . പുളിക്കലെ കുണ്ട് കടന്നു പാമ്പിന്‍ കാവിന്നരികിലൂടെ കയറുമ്പോഴാണ് അവിടെ നിന്നു ചപ്പില ശബ്ദം കേട്ട് നോക്കിയത് . പാമ്പിന്‍ കാവിലെ ചപ്പിന്നിടയില്‍ കെട്ടിപ്പിണഞ്ഞു കിടന്ന ഒരച്ചില്‍ വാര്‍ത്തതു  പോലുള്ള രണ്ടു ദേഹങ്ങളും അതിന്നിടയിലെ വെളുത്ത ഉടലും ദിനേശന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു . തലയില്‍ മരവിപ്പ് പടരുന്നതു പോലെ , ദിനേശന് കാലുകള്‍ കുഴഞ്ഞു .

       പുളിക്കലെ കുണ്ടില്‍ നീലച്ചു കിടന്ന ദിനേശനെ നോക്കി നാട്ടുകാര്‍ അടക്കം പറഞ്ഞു      " ഒടി "  ,  മറ്റു ചിലര്‍ പറഞ്ഞു " സര്‍പ്പ കോപം " .
 

1 comment: